ആളൊഴിഞ്ഞ വീട്: ഒരു വിവാഹമോചനത്തിന്റെ ബാക്കിപത്രം

ഭൂതകാലം

“മുന്നോട്ടുള്ള ജീവിതം മുൻകൂട്ടി മനസ്സിലാക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എനിക്ക് ഈ ഗതി വരില്ലായിരുന്നു” അച്ഛന്റെയും, അമ്മയുടെയും സ്‌നേഹം കണ്ടാണ് ഞാനും, എന്റെ രണ്ടു സഹോദരങ്ങളും വളർന്നത്. അമ്മയ്ക്ക്  അച്ഛനോടുള്ള ഇഷ്ടവും, ബഹുമാനവും, മറ്റുള്ളവർ  സന്തോഷത്തോടെയും, അസൂയയോടും പറയുന്നത് കേട്ട്  അഭിമാനമാണ് തോന്നിയത്. അവർ തമ്മിൽ പിണങ്ങുന്നത്, തർക്കിക്കുന്നത്, ഒരിക്കൽ പോലും കണ്ടതായി ഓർക്കുന്നില്ല. ഇത് കണ്ടു വളർന്ന ഞാനും ആഗ്രഹിച്ചു അമ്മയെ പോലെ സ്വഭാവമുള്ള  ഒരു  പെൺകുട്ടി. പഠിപ്പെല്ലാം കഴിഞ്ഞു ജോലി ശരിയായി, അപ്പോഴാണ് അച്ഛൻ  നിനക്ക് ഒരു പെണ്ണ്  കാണാൻ പോകണം എന്തെങ്കിലും അഭിപ്രായം ഉണ്ടോ എന്ന് ചോദിക്കുന്നത്. അമ്മയെ പോലെ സ്നേഹ നിധിയായ ഒരു പെണ്ണ് അത് മാത്രമാണ് മനസ്സിൽ വന്നത്. പെൺകുട്ടിയെ കണ്ടു,പേര് രേവതി ഒറ്റ നോട്ടത്തിൽ തന്നെ ഇഷ്ടമായി, ഞാൻ സമ്മതം അറിയിച്ചു, വിവാഹം ഉറപ്പിച്ചു. വിവാഹം കഴിഞ്ഞു കുറച്ചു ദിവസങ്ങൾ പിന്നിട്ടപ്പോൾ രേവതിയുടെ സ്വഭാവം എനിക്ക് ഉൾക്കൊള്ളാൻ കഴിയുന്നില്ല.  ഞാൻ എന്ത് പറഞ്ഞാലും, ചെയ്താലും കുറ്റം, എന്നാൽ ആദ്യമൊന്നും  വലിയ കാര്യമായി എടുത്തില്ല, ഒന്നും കാണാത്തതുപോലെ  ഭാവിച്ചു, അതിനിടയിൽ രണ്ട് കുട്ടികൾ  ജനിക്കുകയും, വീട് വെച്ച് താമസം മാറുകയും ചെയ്തു. അപ്പോഴേക്കും രേവതിയുടെ സ്വഭാവം പൂർണമായും മാറി വേറൊരു ആളായി തീർന്നു. പിന്നീട് എല്ലാ ദിവസവും വഴക്ക് ഞാനും വിട്ടു കൊടുത്തില്ല, അങ്ങനെ പ്രശ്നങ്ങൾ വലിയ ബഹളത്തിൽ അവസാനിക്കാൻ തുടങ്ങി. അയൽക്കാൾ  ചോദിച്ചു തുടങ്ങി നിങ്ങൾ തമ്മിൽ എന്താ ഇത്ര പ്രശ്നം. വീട്ടിലും നാട്ടിലും എന്തിന് ഓഫീസിൽ വരെ ഞങ്ങളുടെ വഴക്ക് അറിയാനിടയായി. ആകെ നാണക്കേടായി പലരും ചോദിച്ചു,  നിങ്ങൾക്ക് സ്വന്തം  ഭാര്യയെ നിലക്ക് നിർത്താൻ അറിയില്ലേ, ഞാൻ പറഞ്ഞാൽ അവൾ കേൾക്കില്ല അത് എനിക്കല്ലേ അറിയാവൂ. മതിയായി ഇനി ഇങ്ങനെ പോയാൽ പറ്റില്ല, അവസാനം വിവാഹ  ബന്ധം വേർപെടുത്തിയാലോ എന്ന് ചിന്തിക്കാൻ തുടങ്ങി.  പക്ഷെ  പറയാതെ മനസ്സിൽ കൊണ്ട് നടന്നു, ഞാനായിട്ട്  അതിനു മുൻകൈ എടുത്താൽ എല്ലാവരുടെയും മുന്നിൽ  ഞാൻ മാത്രം തെറ്റുകാരനായി തീരുമോ എന്ന പേടി കാരണം ഉള്ളുലൊതുക്കി.

അങ്ങനെയിരിക്കെ ഒരിക്കൽ ഒരു വഴക്കിനിടയിൽ രേവതി, ഞാൻ നിങ്ങളെ എന്ന് കെട്ടിയോ അന്ന് തുടങ്ങിയതാ കണ്ടക ശനി. എനിക്ക്  മടുത്തു ഈ ബന്ധം, കുറെ കാലമായി സഹിക്കാൻ തുടങ്ങിയിട്ട് ഇനി വയ്യ. പക്ഷെ അവളുടെ സംസാരം എന്നെ ഒട്ടും ആശ്ചര്യപ്പെടുത്തിയില്ല, ഞാൻ പറയാൻ ആഗ്രഹിച്ച കാര്യം അവൾ തുറന്നു പറഞ്ഞു. എനിക്ക് തോന്നുന്നു കുറച്ചധികം കാലമായി കാണും ഞങ്ങൾ ഒരുമിച്ചൊരു തീരുമാനത്തിൽ എത്തിച്ചേരുന്നത് ഇതിൽ മാത്രമായിരിക്കും. ഒരിക്കലും ഒന്നിച്ചു പോകാൻ  കഴിയാത്തവർ എത്ര കാലം വഴക്ക് കൂടി ജീവിക്കും, എത്ര കാലം അഡ്ജസ്റ്റ് ചെയ്യും. എത്ര പറഞ്ഞിട്ടും എന്തൊക്കെ ചെയ്തിട്ടും പരസ്പരം പൊറുക്കാനോ, ക്ഷമിക്കാനോ, പിന്നീട് സ്നേഹിക്കാനോ കഴിഞ്ഞില്ല. വീട്ടുകാർ ഉൾപ്പെടെ പലരും വന്നു സംസാരിച്ചുനോക്കി  ഒന്നിനും അവൾ വഴങ്ങിയില്ല, ഞാനാണ് എല്ലാ  പ്രശ്നങ്ങൾക്കും കാരണമെന്നാണ് അവൾ പറയുന്നത്. എന്തിനും  കുറ്റപ്പെടുത്തലുകൾ, പരിഹാസം  അവസാനം പിരിയണമെന്നു തീരുമാനിച്ചു. പക്ഷെ അപ്രതീക്ഷിതമായി തീരുമാനം നീട്ടി വയ്‌ക്കേണ്ടി വന്നു, രേവതിക്ക് ജോലി ഇല്ലാത്തതും, അവളുടെ വീട്ടിലെ  സാഹചര്യം, കുട്ടികൾ തീരെ ചെറുതാണ്,  പിന്നെ  അച്ഛനമ്മമാർ, കൂട്ടുകാർ, ബന്ധുക്കൾ, എല്ലാവരുടെയും ആവശ്യപ്രകാരം ഒരു വീട്ടിൽ 2 മുറികളിൽ അന്യരെപ്പോലെ  കാത്തിരുന്നു നീണ്ട  20 വർഷങ്ങൾ. 

മകൾക്ക് 21 ഉം മകന് 23 ഉം വയസ്സായി, സ്വന്തം  കാര്യം നോക്കാനുള്ള  പ്രാപ്തിയായി. ജീവിതത്തിന്റെ നല്ലൊരു ഭാഗം കഴിഞ്ഞു, എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ സാധിക്കുന്നില്ല ഞാൻ ഇത്ര കാലം അവിടെ ജീവിച്ചു എന്ന്. കുറച്ചു നേരം കൂടെ കടന്നുപോയാൽ എല്ലാം അവസാനിക്കും പരസ്പര സമ്മതത്തോടെ  ആയതുകൊണ്ട് വിവാഹമോചനം എളുപ്പമായി. നീണ്ട കാത്തിരിപ്പിനു അവസാനമാകാറായി, ഇനി സമാധാനമായി ജീവിക്കണം. ഗവണ്മെന്റ് ഉദ്യോഗസ്ഥനാണ് അതുകൊണ്ട് പേടിക്കണ്ട ജീവിക്കാം, സ്ഥലം മാറ്റത്തിന് അപേക്ഷ  കൊടുത്തിട്ടുണ്ട് ഉടനടി ശരിയാകും, ഇവിടം ഉപേക്ഷിച്ചു പോകണം, ഒരിക്കലും  ഇവിടേക്ക്  തിരിച്ചുവരരുത് എന്നാണ് ആഗ്രഹം. എന്റെ സ്വന്തം വീട്ടിൽ പോലും പോകാറില്ല, ആരും എന്നെ വിളിക്കാറില്ല, ആരെയും കാണാൻ ഇടവരരുത്, മക്കൾക്ക് എന്നെ ഇഷ്ട്ടമല്ല. ഒരു കാര്യത്തിൽ തീർച്ച ഇനി  ഒരു വിവാഹം  കഴിക്കില്ല. ഒറ്റയ്ക്ക് ജീവിക്കണം അല്ലെങ്കിലും  ആ വീട്ടിൽ ഞാൻ ഒറ്റക്കായിരുന്നു, കുറച്ചു  കാലമായി എന്നോട് ആരും സംസാരിക്കാറില്ല. അമ്മയും മക്കളും  ഒന്നാണ്, അവർ  ജീവിക്കട്ടെ, സന്തോഷമായി, ഞാനല്ലേ  പ്രശ്നക്കാരൻ. ഞാൻ കഷ്ടപ്പെട്ട് ജോലി ചെയ്തു ഉണ്ടാക്കിയ പൈസ കൊണ്ടാണ് വീട് കഴിഞ്ഞത്. എന്റെ പൈസ വേണം എന്നെ വേണ്ട അതൊന്നും ആർക്കും അറിയണ്ട, എല്ലാം അവസാനിക്കട്ടെ. ഇതൊക്കെ ചിന്തിച്ചും വിഷമിച്ചും  സുമേഷ് കോടതി വരാന്തയിൽ നിൽക്കുമ്പോഴാണ് വക്കീൽ വിളിക്കുന്നത്.

 കുറ്റപത്രം

നാരായണൻ വക്കീൽ, കുടുംബ കോടതിയിൽ പരസ്പരം  വിവാഹ മോചനം ആവശ്യമുള്ളവരെ  മാത്രമേ കക്ഷികളായി പരിഗണിക്കുകയുള്ളൂ. അതിന് കാരണമായി ഒരു കഥ പ്രചരിക്കുന്നുണ്ട്, പണ്ട് നാരായണൻ വക്കീൽ സ്വന്തമായി കേസ് വാദിച്ചു തുടങ്ങിയ കാലം, ഒരുപാട് കേസ് ഉണ്ടായിരുന്നു, അങ്ങനെയിരിക്കെ അദ്ദേഹത്തിനെ ഒരു കക്ഷി തല്ലി ഈ സംഭവം അദ്ദേഹത്തിന് വളരെ പേടിയും,വിഷമവും ഉണ്ടാക്കി, അതിനു ശേഷം പരസ്പരമുള്ള വിവാഹമോചനംകേസ്  മാത്രമേ എടുക്കൂ. സുമേഷ് തന്റെ പരിചയക്കാരോട് അന്വേഷിച്ചപ്പോൾ നാരായണൻ വക്കീലിന്റെ പേരാണ് എല്ലാവരും നിർദേശിച്ചത്.  പരസ്പര സമ്മതത്തോടെ ആയതുകൊണ്ട് വക്കീൽ കേസ് ഏറ്റെടുക്കാൻ തയ്യാറായി, രണ്ട്  പേർക്കും ഒരു വക്കീൽ പരാതി ഇല്ല, ജീവനാംശം വേണ്ട, സ്വത്ത് തർക്കമില്ല, കുട്ടികളുടെ സംരക്ഷണ അവകാശം ഒന്നുമില്ല. പിരിഞ്ഞാൽ മാത്രം മതി രണ്ടുപേർക്കും.

നാരായണൻ വക്കീൽ 1955 ലെ ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 13B പ്രകാരമുള്ള സംയുക്ത ഹർജി തയ്യാറാക്കി കോടതിയിൽ സമർപ്പിച്ചു.  കോടതി ഇരുവർക്കും ചിന്തിക്കാനായി 6  മാസത്തെ സമയം അനുവദിച്ചു. 6 മാസം കഴിഞ്ഞ ഒരു ദിവസം, കേസ് നമ്പർ 135/2025 സുമേഷ് vs  രേവതി കോടതിയിൽ നിന്നും വിളിക്കുന്നു.  രണ്ടുപേരും  വക്കീലിനൊപ്പം ജഡ്ജിയുടെ മുന്നിൽ ഹാജരായി. കക്ഷികൾ രണ്ടുപേരും ഹാജരുണ്ടല്ലോ? ഹർജിയുടെ വിശദംശങ്ങൾ  വായിക്കാൻ തുടങ്ങി.സുമേഷും രേവതിയും 24 വർഷമായി വിവാഹം  കഴിഞ്ഞിട്ട്, 2 കുട്ടികൾ, വിവാഹത്തിന് ശേഷം പരസ്പരം പൊരുത്തപ്പെട്ടു പോകൻ കഴിഞ്ഞില്ല. കുട്ടികളുടെ ഭാവിക്ക് വേണ്ടി, പ്രായപൂർത്തി ആകുന്നത് വരെ കാത്തിരുന്നു. 6 മാസങ്ങൾക്ക് മുൻപ് വിവാഹമോചനത്തിനായി കേസ് ഫയൽ ചെയ്തു. ജഡ്ജി, നിങ്ങളുടെ തീരുമാനത്തിൽ  എന്തെങ്കിലും മാറ്റമുണ്ടോ? വിവാഹ മോചനം വേണo എന്നതിൽ ഉറച്ചു നിൽക്കുകയാണോ? രണ്ടുപേരും ഒരുമിച്ച്  ഞങ്ങൾ വിവാഹ മോചനത്തിന് തയ്യാറാണ്. വേറെ എന്തെങ്കിലും കാര്യങ്ങൾ കോടതിയുടെ ശ്രദ്ധയിൽ പെടുത്താനുണ്ടോ. വക്കീലിന്റെ ഇല്ല എന്ന മറുപടി, കുറച്ചു നേരത്തിനു ശേഷം ജഡ്ജി, നിങ്ങളുടെ  ആവശ്യപ്രകാരം  കോടതി വിവാഹമോചനം നിയമപരമായി അംഗീകരിച്ചിരിക്കുന്നു. ഇനി മുതൽ നിങ്ങൾ പങ്കാളികളല്ല.

 മോചനം

കോടതിയിൽ നിന്നും ഇറങ്ങി കാറിൽ കയറിയപാടെ രേവതി കരഞ്ഞുകൊണ്ട് സഹോദരി രാഗിണിയോട്, അയാളുടെ  ആലോചന വന്നപ്പോഴേ ഞാൻ പറഞ്ഞതാണ് അയാളെ  ഇഷ്ടമായില്ല, കല്യാണത്തിന് താത്പര്യമില്ലെന്ന്,അന്ന് ആരും എന്റെ കൂടെ നിന്നില്ല. അയാൾക്ക് ഗവണ്മെന്റ് ജോലി ഉള്ളതുകൊണ്ടാണ് ഞാൻ പറഞ്ഞത് കേൾക്കാത്തത്. എല്ലാം എന്റെ വിധി, കണ്ടില്ലേ ഞാൻ കിടന്നു  അനുഭവിക്കുന്നത്, എനിക്ക് മാത്രമാണ് എല്ലാം നഷ്ടമായത്, എന്റെ 24 വർഷം അയാളുടെ  കുഞ്ഞുങ്ങളെയും നോക്കി ജീവിതം ഞാൻ  കളഞ്ഞു. ആവശ്യത്തിന് പഠിപ്പുണ്ടായിട്ടു പോലും അയാൾ എന്നെ ജോലിക്ക് വിട്ടില്ല. ഒരു 10  രൂപക്ക് പോലും കണക്കു പറയേണ്ടേ അവസ്ഥയാണ്,  എന്നാൽ ഞാൻ ജോലിക്ക് പൊയ്ക്കോട്ടേ എന്ന് ചോദിച്ചാൽ, അതിനു നീ  സമ്പാദിച്ചു കൊണ്ട് വരേണ്ട ആവശ്യം ഇവിടെ  ഇല്ല. കുഞ്ഞുങ്ങളെ വളർത്തിയെടുക്കാൻ ഞാൻ പെട്ട പാട് എനിക്കെ അറിയാവൂ. ഒന്നിനും കൂടെ നിൽക്കില്ല,  കുഞ്ഞുങ്ങളെ നോക്കില്ല, അവരുടെ സ്കൂളിൽ പോലും പോകില്ല. നമ്മുടെ വീട്ടിൽ അയാൾ വരുന്നത് നീ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ ? എന്റെ ബന്ധുക്കളുടെ ഒരു ചടങ്ങിനും വന്നിട്ടില്ല, കുട്ടികൾക്ക് ഇടാൻ നല്ല ഡ്രസ്സ് ഇല്ല,  അവർ ഒരു ടൂർ പോലും പോയിട്ടില്ല. എന്തായാലും അയാളുടെ  സ്വഭാവം കണ്ട് തന്നെയാ പിള്ളേര് വളർന്നത്,  അതുകൊണ്ട്  ഒരു ആശ്വാസം, അവർ എന്റെ കൂടെ നിൽക്കും ഞങ്ങൾ പിരിയാൻ പോകുന്നു എന്ന് പറഞ്ഞപ്പോൾ മാളു പറയുകയാണ്, അമ്മയ്ക്ക് ഇത് നേരത്തെ ആകാമായിരുന്നില്ലേ.  അമ്മ ഇതെല്ലാം സഹിച്ചും ക്ഷമിച്ചും നിന്നത് നിങ്ങളെ ഓർത്തിട്ടാണെന്നു പറഞ്ഞു. മനസ്സുകൊണ്ട് മുന്നേ പിരിഞ്ഞു കഴിഞ്ഞതാണ്, ഇപ്പോൾ, നിയമപരമായി അവസാനിച്ചു.  സമാധാനമായി, അയാളുടെ ഒന്നും  എനിക്ക് വേണ്ട, എല്ലാം പിള്ളേർക്ക് കൊടുത്താൽ മതി.  മാളുവിനെ കെട്ടിച്ചയക്കണം, ബാക്കി അവനും കൊടുക്കണം.ഞാൻ  ഇനി എന്റെ സ്വന്തം വീട്ടിൽ അമ്മയെ ഇനി ഞാൻ  നോക്കാം,  അല്ലെങ്കിലും നിനക്ക് ഇത്രയും ദൂരെ നിന്നും വന്നു അമ്മയെ നോക്കാൻ ബുദ്ധിമുട്ടല്ലേ.  അമ്മ നിന്റെ  വീട്ടിൽ വന്നു  നിൽക്കുകയും ഇല്ല.  മാളു ക്ലാസ്സിലും, കണ്ണൻ ജോലിയുടെ തിരക്കിലാകും ഉച്ചയ്ക്ക് വിളിക്കാം രണ്ടാളെയും. രാവിലെ വിളിച്ചപ്പോൾ കണ്ണൻ ഫോൺ എടുത്തു, അവള് എടുത്തില്ല. ഇനി വേണം സമാധാനമായി ഉറങ്ങാൻ.  എല്ലാവര്ക്കും അറിയാം ഞങ്ങൾ പിരിയാൻ പോകുന്ന കാര്യം, സ്റ്റാറ്റസ്  ഇടട്ടെ ‘Finally Free’.

 ആളൊഴിഞ്ഞ വീട്

മാളു കണ്ണനെ ഫോൺ വിളിക്കുന്നു, ചേട്ടാ എവിടെ? ഞാൻ  റൂമിൽ.  പോയില്ലേ ? ഇന്ന് നല്ല ദിവസമല്ല അതുകൊണ്ട് പോയില്ല.  മാളു നീ ക്ലാസ്സിൽ കയറിയില്ലേ ? ഇല്ല ചേട്ടാ, എനിക്ക് സഹിക്കാൻ പറ്റുന്നില്ല, നമ്മുടെ വീട്ടിൽ  ഇനി ആരുണ്ട്. കണ്ണൻ, ഇതിനു മുൻപേ  അവിടെ ആരാണ് ഉണ്ടായിരുന്നത്, നമ്മളെ സ്നേഹിക്കാൻ അമ്മയ്ക്കും അച്ഛനും സമയം  ഉണ്ടായിരുന്നോ? അവർക്ക് പരസ്പരം വഴക്കുണ്ടാക്കാൻ അല്ലെ താല്പര്യം. നമ്മൾ 4 പേരും  ഒരുമിച്ച് എവിടെയെങ്കിലും പോയിട്ടുണ്ടോ? ഒരുമിച്ച് ഭക്ഷണം കഴിച്ചിട്ടുണ്ടോ?  എന്റെ ഓർമ ഉള്ള കാലം മുതൽ കാണുന്നതാണ് അവർ തമ്മിലുള്ള  വഴക്ക്. എന്തിനു വേണ്ടി എന്ന് മാത്രം ഇതുവരെ മനസ്സിലായിട്ടില്ല. അച്ഛൻ  പറയും നിങ്ങളെ ഓർത്തതുകൊണ്ടാണ് ഇത്രയും വർഷം ഈ വീട്ടിൽ ജീവിച്ചത് അല്ലെങ്കിൽ എന്നേ ഇവളെ  ഡിവോഴ്സ്  ചെയ്തു പോകുമായിരുന്നു. അമ്മ, ഞാനാണ് നിങ്ങളെ  വളർത്താൻ  കഷ്ടപ്പെട്ടത്, അയാൾ എന്ത് സപ്പോർട്ടാണ് തന്നത്, തരുന്ന നക്കാ പിച്ച പൈസ കൊണ്ട് എങ്ങനെ കുടുംബം കഴിയുമെന്നാണ്, എന്റെ അമ്മയും സഹോദരിയും സഹായിച്ചതുകൊണ്ട് നിങ്ങളെ വളർത്തി എടുക്കാൻ സാധിച്ചു. അവർ നമ്മളെ പറ്റി ചിന്തിച്ചിട്ടുണ്ടോ ? ഇല്ല, അതാണ് സത്യം. ഇങ്ങനെ മരിച്ചു ജീവിച്ചതിനേക്കാൾ നേരെത്തെ  പിരിഞ്ഞുകൂടാമായിരുന്നില്ലേ, എന്തിനാ  കാത്തിരുന്നത്, നമുക്ക്  വേണ്ടിയാണോ. അവരവരുടെ ഭാഗം വിജയിക്കാൻ ഏതറ്റം വരെയും പോയി ഡിവോഴ്സ് നേടി, വലിയ  കാര്യമാണെന്നാണ് വിചാരം. അഹംഭാവമാണ് രണ്ട്  പേരുടെയും പ്രശ്നം, ഞാനാണ് ശരി താഴ്ന്നു കൊടുക്കാൻ തയ്യാറല്ല. 

അച്ഛനും അമ്മയും പറയുന്നത് അവരുടെ  ജീവിതം പോയെന്നാണ്‌, സത്യത്തിൽ എന്റെയും നിന്റെയും  ജീവിതവും, മനസ്സമാധാനവും അല്ലെ നഷ്ടപെട്ടത്. നമുക്ക്  നഷ്ടപെട്ട  ബാല്യവും കൗമാരവും  തിരികെ തരാൻ പറ്റുമോ. ചേട്ടൻ പറയുന്നതൊക്കെ ശരിയാണ് ഒന്ന് ആലോചിച്ചു  നോക്ക് അവർ നേരെത്തെ പിരിഞ്ഞിരുന്നെങ്കിൽ  എന്തായിരിക്കും നമ്മുടെ ജീവിതം. നമ്മൾ ഒരാളുടെ പക്ഷം നിന്ന് ചിന്തിക്കുമായിരിക്കും അല്ലെങ്കിൽ മാറി മാറി നിന്ന് രണ്ടു പേരെയും വെറുക്കുമായിരുന്നു. അവർക്കിടയിൽ  വളർന്നതുകൊണ്ട്  സത്യം  മനസ്സിലാക്കി. ആരും വലുതല്ല,  ആരുടെ പക്ഷവും പിടിച്ചില്ല. ഒരു കാര്യം അവർ ഒരിക്കലും ഒരുമിച്ച്  പോകില്ല കാരണം അവരുടെ മനസ്സ് അങ്ങനെ രൂപപ്പെട്ടു  കഴിഞ്ഞു. അച്ഛനെ അമ്മയ്ക്ക് ഇഷ്ടമല്ലായിരുന്നു, പെണ്ണ് കാണാൻ പോയപ്പോൾ തന്നെ പറഞ്ഞതാണ്. അന്ന്  അതാരും  ഗൗനിച്ചില്ല. കല്യാണത്തിന് ശേഷം എല്ലാം ശരിയാകുമെന്ന് വിചാരിച്ചു. പക്ഷെ കാര്യങ്ങൾ കൈവിട്ടു പോയി,  ഇത് അമ്മൂമ്മ  ഒരിക്കൽ എന്നോട് പറഞ്ഞതാണ്. ഞാൻ ചോദിച്ചു  യഥാർത്ഥത്തിൽ ഇവർ തമ്മിൽ എന്താ പ്രശ്നമെന്ന്. ഞങ്ങൾ  കാരണം  നിങ്ങൾ 2 പേരുടെ ജീവിതം പോയി എന്ന് പറഞ്ഞു കരച്ചിലായിരുന്നു അമ്മൂമ്മ.  അച്ഛൻ എത്ര നാളായി മിണ്ടിയിട്ട്, നമ്മൾ അങ്ങോട്ടും മിണ്ടുന്നില്ല. അമ്മ അമ്മയുടെ വീട്ടിൽ  പോകുമെന്ന പറഞ്ഞത്,  ഞാൻ  എവിടെ പോകണമെന്ന് എനിക്കറിയില്ല, ചേട്ടൻ എവിടെ പോകാനാണ് ഉദ്ദേശിക്കുന്നത്. ഞാൻ തല്ക്കാലം അങ്ങോട്ട് വരുന്നില്ല മാളു. ജീവിതം  ശൂന്യമായത്പോലെ, ആരും കൂടെ ഇല്ലാത്തതുപോലെ തോന്നുന്നു. പിണക്കമാണെങ്കിലും, വഴക്കാണെങ്കിലും വീട്ടിൽ ആളുണ്ടായിരുന്നു. ഇനി അമ്മ  വീട്ടിൽ വരില്ല അച്ഛന്റെ കൂട്ടുകാരൻ രമേശൻ അങ്കിൾ വിളിച്ചിരുന്നു  കാര്യങ്ങൾ എങ്ങനെ പോകുന്നു എന്ന് അറിയുവാൻ,  അപ്പോഴാണ് പറഞ്ഞത് അച്ഛൻ സ്ഥലം മാറ്റത്തിന് അപേക്ഷ കൊടുത്തിട്ടുണ്ടെന്ന്. മാളു, ഞാനൊരിക്കലും കല്യാണം കഴിക്കില്ല, ഇവരുടെ ജീവിതം കണ്ടു തന്നെ എന്റെ  മനസ്സ് മരവിച്ചിരിക്കുകയാണ്. ചേട്ടാ  അമ്മയുടെ സൈഡ് പിടിക്കുകയല്ല, അമ്മയുടെ കരച്ചിലും വിഷമവും കണ്ടാണ് വളർന്നത്. എനിക്ക് കല്യാണം കഴിക്കാൻ ചേട്ടനേക്കാൾ പേടിയാണ്. ഞാൻ ഇക്കാര്യം പണ്ടേക്കു പണ്ടേ  തീരുമാനിച്ചതാണ്. കുറച്ചു നേരം പരസ്പരം ഒന്നും  മിണ്ടുന്നില്ല കണ്ണൻ ഫോൺ കട്ട് ചെയ്യുന്നു.

Disclaimer: ഇതൊരു സാങ്കൽപ്പിക കഥ മാത്രമാണ്. ഏതെങ്കിലും വ്യക്തികളുമായോ, സംഭവങ്ങളുമായോ, സ്ഥലങ്ങളുമായോ ഇതിന് യാതൊരു ബന്ധവുമില്ല.

Leave a Comment